തൃശൂർ: ഹൈസ്കൂൾ വിഭാഗം ബാൻഡ് മത്സരത്തിൽ പരിക്കിന്റെ മേളം. ലാലൂരിലെ ഐ.എം വിജയൻ സ്പോർട്സ് കോംപ്ലക്സിലെ ടർഫിലായിരുന്ന മത്സരം. പ്രകടനം ഗംഭീരമാക്കാൻ പൊരിവെയിലത്തും ആവേശത്തോടെ ചുവടുവച്ച മത്സരാർഥികളിൽ ചിലരുടെ കാലിനു പരിക്കേറ്റു. മത്സരശേഷം കുഴഞ്ഞു വീണവരും തളർന്നുപോയവരും അതിലേറെ.
14 ജില്ലകളിൽ നിന്നെത്തിയ 19 ടീമുകളാണ് പൊരിവെയിലത്തു ചടുലമായും നിശ്ചയദാർഢ്യത്തോടെയും ബാൻഡ് മേളത്തിൽ പൊരുതിയത്.
രാവിലെ ഒന്പതിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം രണ്ടുമണിക്കൂറിലേറെ വൈകിയതോടെ വസ്ത്രങ്ങളണിഞ്ഞ് മണിക്കൂറുകളോളം നിന്നശേഷമാണ് കുട്ടികൾ ചുട്ടുപൊള്ളുന്ന മൈതാനത്തെത്തിയത്. ഓരോ ടീമിന്റെയും പ്രകടനത്തിനുശേഷം ടീമംഗങ്ങളിൽ പലരും അവശരായാണ് കളംവിട്ടത്.
പരിപാടി കാണാനെത്തിയ രക്ഷിതാക്കളും അധ്യാപകരും സംഘാടകരുടെ മനസലിവില്ലായ്മയിൽ ആശങ്ക പ്രകടിപ്പിച്ചു. പൊള്ളുന്ന വെയിലത്തു വേണമായിരുന്നോ ഈ ബാൻഡ് മേളം എന്നായിരുന്നു അവരിൽ പലരുടെയും ചോദ്യം. ആർക്കും ഉത്തരമില്ലായിരുന്നു.